ചൈനയിലെ കോവിഡ് കേസുകളുടെ വർധനയിൽ ആശങ്കാകുലനെന്ന് ടെഡ്രോസ് അദാനം

ജനീവ: ചൈനയിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. രോഗത്തിന്‍റെ തീവ്രത, ചികിത്സയിലുള്ളവർ, തീവ്രപരിചരണ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അഭ്യർത്ഥിച്ച് പ്രതിവാര വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

“ചൈനയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. രാജ്യത്തുടനീളം ഏറ്റവും അപകടസാധ്യതയുള്ള ആളുകൾക്ക് വാക്സിനേഷൻ നൽകാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണയ്ക്കുന്നു. ക്ലിനിക്കൽ പരിചരണത്തിനും ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ പിന്തുണ നൽകുന്നത് തുടരും, “അദ്ദേഹം പറഞ്ഞു.

2020 മുതൽ ചൈന ‘സീറോ കോവിഡ്’ നയത്തിന്‍റെ ഭാഗമായി കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, പൊതുജന പ്രതിഷേധത്തെയും സമ്പദ് വ്യവസ്ഥയിലെ ആഘാതത്തെയും തുടർന്ന് ഡിസംബർ ആദ്യം മുതൽ മിക്ക നടപടികളും മുന്നറിയിപ്പില്ലാതെ നിർത്തിവച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കൊവിഡ് കേസുകൾ വർധിച്ചത്.