സര്‍ക്കാര്‍ ആശുപത്രി വളപ്പിൽ ക്ഷേത്രം; ഓഡിറ്റിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: പേരൂർക്കട സർക്കാർ ആശുപത്രി വളപ്പിലെ ക്ഷേത്രത്തെച്ചൊല്ലി ആരോഗ്യവകുപ്പ് ആശയക്കുഴപ്പത്തിൽ. പേരൂർക്കട ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ ക്ഷേത്രത്തിൽ നിന്ന് കാണിക്കയായി ലഭിച്ച പണവും സാമഗ്രികളും സംബന്ധിച്ച് ആരോഗ്യവകുപ്പിന്‍റെ ഓഡിറ്റിൽ ചോദ്യങ്ങൾ ഉയർന്നതോടെയാണിത്.

വരുമാനം കൈകാര്യം ചെയ്യാനുള്ള സംവിധാനത്തെക്കുറിച്ചോ ക്ഷേത്രത്തിന്‍റെ നടത്തിപ്പിനെക്കുറിച്ചോ ആശുപത്രി അധികൃതർക്കോ വകുപ്പിനോ ഒരു ധാരണയുമില്ല. പേരൂർക്കട ജില്ലാ ജനറൽ ആശുപത്രി വളപ്പിലാണ് നന്നായി പരിപാലിക്കപ്പെടുന്ന ചെറിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജീവനക്കാരാണ് ഇത് പരിപാലിക്കുന്നത്. പക്ഷേ, അതല്ല പ്രശ്നം. ആരോഗ്യ ഡയറക്ടറേറ്റിന്‍റെ ഓഡിറ്റ് നടത്തിയപ്പോഴാണ് കഴിഞ്ഞ മാസം തുറന്ന കാണിക്കവഞ്ചിയിലെ പണം കണ്ടെത്തിയത്. 

60,000 രൂപയോളം ഓഫീസ് മുറിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്നതായാണ് വിവരം. വിളക്കുകൾ ഉൾപ്പെടെ മറ്റ് വസ്തുക്കളുണ്ട്. പണവും സാമഗ്രികളും ശ്രദ്ധയിൽപ്പെട്ടതോടെ ഇവ ഇതുവരെ എങ്ങനെ കൈകാര്യം ചെയ്തുവെന്നും കണക്കുകളും രേഖകളും എവിടെയാണെന്നും ചോദ്യം ഉയർന്നു. ശരിയായ സംവിധാനത്തിന്‍റെ അഭാവം ചൂണ്ടിക്കാട്ടി ഓഡിറ്റിനുള്ള സമയവും നീട്ടി.