ക്ഷേത്രങ്ങൾ നവരാത്രി ആഘോഷങ്ങളുടെ നിറവിൽ; പൂജവെപ്പ് തുടങ്ങി

പെരിന്തൽമണ്ണ: നവരാത്രി ആഘോഷങ്ങളുടെ നിറവിൽ ക്ഷേത്രങ്ങൾ. ഇനി നവരാത്രിയിലെ പ്രധാന ആരാധനാ ദിനങ്ങൾ. ഇന്നലെ തുടങ്ങി നാല് ദിവസമാണ് ക്ഷേത്രങ്ങളിൽ സരസ്വതി പൂജ നടക്കുന്നത്. ക്ഷേത്രങ്ങളിൽ പുസ്തക പൂജാമണ്ഡപങ്ങൾ ഒരുങ്ങി. നവരാത്രികാല വിശേഷാൽ ചടങ്ങുകളും ദേവീ പൂജകളും സംഗീതോത്സവവും മറ്റ് വിശേഷങ്ങളുമായി ക്ഷേത്രങ്ങൾ സജീവമായി.

ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുസ്തകങ്ങളുടെ പൂജവെപ്പ് അഷ്‌ടമി തിഥിയുടെ വിശേഷ മുഹൂർത്തമുള്ള ഇന്നലെ വൈകിട്ട് തുടങ്ങി. ദുർഗാഷ്‌ടമി ദിനമായ ഇന്നും പൂജവെപ്പ് നടക്കും. നാളെ മഹാനവമി ദിനത്തിലാണ് ആയുധപൂജ. മറ്റന്നാൾ വിജയദശമി ദിനത്തിൽ സരസ്വതി പൂജയ്ക്ക് ശേഷമാണ് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം നടക്കും.

ഇന്ന് ദുർഗാഷ്‌ടമി നാളിൽ ദേവിയെ ദുർഗയായും നാളെ മഹാനവമി ദിനത്തിൽ മഹാലക്ഷ്‌മിയായും വിജയദശമി ദിനത്തിൽ സരസ്വതിയായും സങ്കൽപിച്ചാണ് ആരാധിക്കുന്നത്.  പണി ആയുധങ്ങളും പുസ്തകങ്ങളും ദേവിയുടെ മുന്നിൽ പൂജ വയ്ക്കും. വിജയദശമി ദിനത്തിൽ സരസ്വതി പൂജ നടത്തി വിഘ്നേശ്വരനെ ആരാധിച്ച് വിദ്യാരംഭം കുറിക്കും. വാഹനപൂജയും നടക്കും.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ പുസ്തകങ്ങൾ പൂജയ്ക്ക് വെച്ചു. നാളെ മഹാനവമി ആഘോഷിക്കും. അഞ്ചിന് വിജയദശമി ദിനത്തിൽ രാവിലെ എട്ടിന് സരസ്വതിപൂജ നടക്കും. തുടർന്ന് വിദ്യാരംഭം. ഗുരുവായൂർ ദേവസ്വത്തിന്‍റെ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ രാവിലെ എട്ടിന് കീഴാറ്റൂർ പൂന്താനം ഇല്ലത്ത് വിദ്യാരംഭം നടക്കും.