ഇന്ത്യ-മ്യാന്മർ അതിർത്തിയിൽ സംഘർഷം

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ടിടങ്ങളിൽ ഏറ്റുമുട്ടൽ. അരുണാചൽ പ്രദേശിലെ പാങ്‌സൗ ചുരത്തിന് സമീപമാണ് ആദ്യ സംഭവം. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവെപ്പ് റിപ്പോർട്ട് ചെയ്തത്. സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിക്കാൻ തീവ്രവാദ സംഘടനകൾ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വെടിവയ്പ്പ്.
മ്യാൻമർ അതിർത്തിയിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെയായിരുന്നു ആദ്യ ആക്രമണം. എൻ.എസ്.സി.എൻ (കെ.വൈ.എ),യു.എൽ.എഫ്.എ എന്നീ ഭീകരസംഘടനകളാണ് ആക്രമണം നടത്തിയത്. റോക്കറ്റ് പ്രൊപ്പൽഡ് ചെയ്ത ഗ്രനേഡുകളും ലാത്തോഡ് ബോംബുകളുമാണ് ഭീകരർ ഉപയോഗിച്ചത്. തുടർന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് നിസ്സാര പരിക്കേറ്റു.
നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ സംഭവം നടന്നത്. അതിർത്തിയിലെ ഔട്ട്പോസ്റ്റിൽ വച്ചാണ് ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും നാഗാലാൻഡ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സന്ദീപ് തംഗാഡ്‌ഗെ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.