തലസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിനവും വായു നിലവാരം മോശം

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം മോശമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 350 നും 400 നും ഇടയിലാണ്. ദീപാവലിക്ക് ശേഷം കാറ്റിന്‍റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതും വായു മലിനീകരണ തോത് ഉയരാൻ കാരണമായി. തുടർച്ചയായ ഏഴാം ദിവസമാണ് ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം മോശമായി തുടരുന്നത്.

ആനന്ദ് വിഹാർ, നരേല, അശോക് വിഹാർ, ജഹാംഗീർപുരി എന്നിവിടങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 400 കടന്നു. കാറ്റിന്‍റെ വേഗത കുറയുന്നതും വായു മലിനീകരണത്തിന്‍റെ തോത് മാറ്റമില്ലാതെ തുടരാൻ കാരണമായി. നിയന്ത്രണങ്ങൾ ലംഘിച്ച് എൻസിആറിലും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും വിള അവശിഷ്ടങ്ങൾ കത്തിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.

പാടത്ത് കത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാരുകൾ ആവർത്തിച്ചു. മലിനീകരണം കുറയ്ക്കുന്നതിനായി റെഡ് സിഗ്നലിൽ വാഹനങ്ങൾ ഓഫ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ‘റെഡ് ലൈറ്റ് ഓൺ ഗാഡി ഓഫ്’ കാമ്പയിന് ഗവർണർ ഉടൻ അനുമതി നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.