‘തെളിവില്ലാത്ത കേസുകളിൽ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയം’

1995ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും സർക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത് തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രത അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടുക എന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചനയിലൂടെയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും കെ സുധാകരൻ പറഞ്ഞു.

കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാർ കുറവാണെന്ന് പരസ്യമായി സമ്മതിക്കേണ്ടി വരുന്ന നിരാശനായ മുഖ്യമന്ത്രിയുടെ, തനിക്കെതിരായ രാഷ്ട്രീയ പകപോക്കലിനെ തികഞ്ഞ അവജ്ഞയോടെ] തള്ളിക്കളയുവെന്നും സുധാകരൻ പറഞ്ഞു. ദേശവിരുദ്ധ പരാമർശം നടത്തിയ കെ.ടി ജലീലിനെ സംരക്ഷിക്കുകയാണ് സി.പി.എമ്മും മുഖ്യമന്ത്രിയും എന്നും കെ സദാകരൻ കൂട്ടിച്ചേർത്തു.

“രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താത്പ്പര്യം കാട്ടുന്ന ആഭ്യന്തരവകുപ്പ് എന്തുകൊണ്ടാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കുന്നത്. വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച എൽഡിഎഫ് കൺവീനർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടും അതിന് ആഭ്യന്തരവകുപ്പിന് ഒട്ടും താൽപ്പര്യമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.