ഷാരോണിന്റെ പെൺസുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്‍റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയിൽ അണുനാശിനി കുടിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി ഡി ശിൽപ പറഞ്ഞു.

കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ ഗ്രീഷ്മ അത് മറയ്ക്കാൻ കെട്ടിപ്പടുത്ത നുണകളുടെ കൊട്ടാരം പൊലീസ് തകർത്തത് അനായാസം ആയിരുന്നു. കഷായം നൽകിയെന്ന് പറയപ്പെടുന്ന ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാൻ പൊലീസിനെ ഏറ്റവും കൂടുതൽ സഹായിച്ചത്.