ആക്രമണം തുടർന്ന് റഷ്യ; യുക്രൈന് വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകാൻ യുഎസ്

വാഷിം​ഗ്ടൺ: യുക്രൈൻ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ മിസൈലുകൾ പതിച്ചതിന് തൊട്ടുപിന്നാലെ യുക്രൈന് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തു. യുക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലെൻസ്കിയുമായി ബൈഡൻ സംസാരിക്കുകയും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ പിന്തുണ നൽകുന്നത് തുടരുമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

വിവേകശൂന്യമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവർക്ക് ബൈഡൻ അനുശോചനം രേഖപ്പെടുത്തി.  “പ്രതിരോധ സഹകരണത്തിൽ നിലവിൽ വ്യോമ പ്രതിരോധത്തിനാണ് ഒന്നാം സ്ഥാനം”എന്ന് ബൈഡനുമായി സംസാരിച്ച ശേഷം സെലെൻസ്കി ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ റഷ്യൻ സൈന്യം 80ലധികം മിസൈലുകൾ പ്രയോഗിക്കുകയും അയൽരാജ്യമായ ബെലാറസിൽ നിന്ന് വിക്ഷേപിച്ച ഇറാനിയൻ ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്തതായി കീവിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. 

നീണ്ട ഇടവേളയ്ക്ക് ശേഷം യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യൻ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ജൂണ് 26നാണ് കീവിലെ റഷ്യൻ അധിനിവേശം അവസാനമായി നടന്നത്. ക്രീമിയയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന പാലം തകർത്തതിന് പിന്നാലെയാണ് റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയത്. സ്ഫോടനത്തിൽ ഭാഗികമായി തകർന്ന കെർച്ച് പാലം, തെക്കൻ യുക്രൈനിലെ യുദ്ധഭൂമിയിലേക്കുള്ള റഷ്യയുടെ പ്രധാന വിതരണ ശൃംഖലയാണ്.