ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ല; ശബ്ദം ദിലീപിന്റേത് തന്നെയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളിലെ സംഭാഷണങ്ങൾ ദിലീപിന്റേതാണെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്. ശബ്ദരേഖയിൽ തിരിമറി നടത്തിയിട്ടില്ലെന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. സംഭാഷണത്തിലെ മറ്റുള്ളവരുടെ ശബ്ദങ്ങളും ഫോറൻസിക് പരിശോധനയിൽ തിരിച്ചറിഞ്ഞു.

ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖകൾ മിമിക്രിയാണെന്ന് പ്രതിഭാഗം നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഈ വാദത്തെ തള്ളിക്കളയുന്നതാണ്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വ്യാഴാഴ്ചയും കോടതിയിൽ വാദം നടന്നു. കേസിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന്റെ വാദങ്ങൾ വ്യാഴാഴ്ച നടന്നു. കേസിൽ പ്രതിഭാഗത്തിന്റെ വാദത്തിനായി കേസ് ഒക്ടോബർ 13ലേക്ക് മാറ്റി.