തലക്കടിയും ചീത്തവിളിയും; തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഗുണ്ടാവിളയാട്ടം

തിരുവല്ല: റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ മൂന്ന് യുവാക്കളെ ചോദ്യം ചെയ്യാനെത്തിയ റെയിൽവേ പോലീസ് ഹെഡ് കോണ്സ്റ്റബിൾ കെ.പി ശാന്തറാവുവിന്‍റെ തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും പരിക്കേൽക്കുകയും ചെയ്തു. സ്റ്റേഷന്റെ പുറത്ത് കിടന്ന ഓട്ടോറിക്ഷയുടെ ചില്ലുകളും തകർത്തു.

ആലപ്പുഴ ചമ്പക്കുളം അയ്യങ്കരി വീട്ടിൽ അജി (32), മഞ്ചാടി ഉതിമൂട്ടിൽ ജിബിൻ (27), കവിയൂർ കുന്നിൽതാഴെ വീട്ടിൽ ശ്രീജിത്ത് (ലിജിൻ-32) എന്നിവരാണ് അറസ്റ്റിലായത്.

റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്ക് സമീപം യാത്രക്കാരെ പരസ്യമായി അധിക്ഷേപിക്കുന്നതിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം സ്റ്റേഷൻ മാസ്റ്ററെ ചീത്തവിളിച്ചു. ഇത് കണ്ട് ഓടിയെത്തിയപ്പോഴാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് അടിച്ചത്.