ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മയുടെയും റോസ്ലിയുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ തമിഴ്നാട് സ്വദേശി പത്മ, കാലടിയിൽ താമസിച്ചിരുന്ന റോസ്ലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ ഇവരുടേതാണെന്ന് സ്ഥിരീകരിച്ചു.

ഡിഎൻഎ ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച ലഭിക്കും. റിപ്പോർട്ട് ലഭിച്ചാലുടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. പത്മയുടെ മൃതദേഹം 56 കഷണങ്ങളായി മുറിച്ച് വിവിധ ഭാഗങ്ങളായി മറവുചെയ്തു. റോസ്ലിയുടെ ശരീരം പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നില്ല. കണ്ടെത്തിയവയിൽ മറ്റാരുടെയെങ്കിലും ശരീരഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ സംശയം. എന്നാൽ ഡിഎൻഎ പരിശോധനാഫലത്തോടെ നരബലി സംഘം മറ്റാരെയും ഇലന്തൂരിൽ കുഴിച്ചിട്ടിട്ടില്ലെന്ന് ഉറപ്പിക്കാം.