ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം സംസ്കരിച്ചു

എറണാകുളം: മധ്യപ്രദേശിൽ പ്രളയത്തിലുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്‍റെ മൃതദേഹം സംസ്കരിച്ചു. എറണാകുളം മാമംഗലത്തെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ മൃതദേഹം പച്ചാളം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സൈനിക ഉദ്യോഗസ്ഥയായ ഭാര്യ ഗോപി ചന്ദ്ര നിർമ്മലിനെ സല്യൂട്ട് നൽകി യാത്രയാക്കി.

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചത്. കളക്ടർ രേണു രാജ് മുഖ്യമന്ത്രിക്ക് വേണ്ടി അന്തിമോപചാരം അർപ്പിച്ചു. മന്ത്രി പി രാജീവ്, എറണാകുളം എം പി ഹൈബി ഈഡൻ, മറ്റ് ജനപ്രതിനിധികൾ എന്നിവരും അന്തിമോപചാരം അർപ്പിച്ചു.

പ്രളയ മുന്നറിയിപ്പ് അറിയാതെ കാറിൽ യാത്ര ചെയ്യുന്നതിനിടെ തിങ്കളാഴ്ചയാണ് നിർമ്മൽ മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടത്. മധ്യപ്രദേശിലെ ജപൽപൂരിൽ ലഫ്റ്റനന്‍റായി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ട ശേഷം ജോലി സ്ഥലമായ പച് മാര്‍ഹിയിക്കുള്ള യാത്രക്കിടെയാണ് നിര്‍മ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജപൽപൂരിൽ നിന്ന് തിങ്കളാഴ്ച കാണാതായ നിർമ്മലിന്‍റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പാറ്റ്നിയില്‍ കണ്ടെത്തിയത്.