കെട്ടിടം വിലകുറച്ച് വിറ്റെന്ന പരാതി: തച്ചങ്കരിയുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്

കോഴിക്കോട്: 40 കോടി രൂപ വിലമതിക്കുന്ന കെട്ടിടം ലേലത്തിൽ 9.18 കോടി രൂപയ്ക്ക് വിറ്റെന്നെ പരാതിയിൽ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിജിലൻസിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്.

കെ.എഫ്.സിയിലെ ഉദ്യോഗസ്ഥർക്കോ ലേലത്തിൽ പങ്കെടുത്തവർക്കോ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയോ സാമ്പത്തിക നേട്ടമോ ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഇൻസ്പെക്ടർ പി.എം. മനോജ്, കോഴിക്കോട് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ടി മധുസൂദനൻ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സാക്ഷികൾക്ക് കഴിഞ്ഞിട്ടില്ല.

നിയമപരമല്ലാതെ മറ്റൊന്നും ചെയ്തതായി സ്ഥിരീകരിക്കാത്തതിനാൽ പ്രാഥമിക അന്വേഷണത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.