സരിതയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്; ഡ്രൈവറുടെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങി

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ പലതവണ ഭക്ഷണത്തിൽ രാസവസ്തുക്കൾ ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഡ്രൈവർ വിനു കുമാറിന്‍റെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങി. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനു കുമാറിന് നോട്ടീസ് നൽകിയിട്ടുണ്ട്. സരിത നൽകിയ പീഡനക്കേസിലെ പ്രതികളുമായി വിനുകുമാർ ഗൂഢാലോചന നടത്തി ഭക്ഷണത്തിൽ രാസവസ്തുക്കൾ കലർത്തിയെന്നാണ് സരിതയുടെ പരാതി. ഫോൺ രേഖകൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

സരിതയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതോടെയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിനു കുമാറിന്‍റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല. രാസവസ്തു കഴിച്ച ശേഷം തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞുവെന്നും സരിത പറയുന്നു. ഇടത് കാലും ദുർബലമായിരുന്നു. രോഗം ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അമിതമായ അളവിൽ ആർസെനിക്, മെർക്കുറി, ഈയം എന്നിവ രക്തത്തിൽ കണ്ടെത്തി.

സരിത നൽകിയ ലൈംഗിക പീഡന പരാതിയിൽ വിനു കുമാർ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും, കബളിപ്പിച്ച് സാമ്പത്തിക ലാഭമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണിതെന്നും എഫ്ഐആറിൽ പറയുന്നു. 2018ലാണ് വധശ്രമം ആരംഭിച്ചതെന്നാണ് സരിതയുടെ മൊഴി. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ജ്യൂസ് കടയിൽ വെച്ച് വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്ന് കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു.