ചാർട്ടർ ഗേറ്റ്‌വേയ്ക്ക് ശനിയാഴ്ച കൊച്ചിയിൽ തുടക്കമാവും; ഇന്ത്യയിൽ ആദ്യത്തേത്

കൊച്ചി: സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ ബിസിനസ് ജെറ്റ് ടെർമിനലിന്‍റെ ഉദ്ഘാടനം ഡിസംബർ 10ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്.

അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് സേവനങ്ങൾ, ടൂറിസം, ബിസിനസ് കോൺഫറൻസുകൾ എന്നിവ സമന്വയിപ്പിക്കുന്നതിനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കും. ബിസിനസ് ജെറ്റ് ടെർമിനൽ ആരംഭിക്കുന്നതോടെ രാജ്യത്തെ സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിക്കുന്ന 4 വിമാനത്താവളങ്ങളിൽ ഒന്നായി സിയാൽ മാറും.

സ്വകാര്യ കാർ പാർക്കിംഗ് സ്ഥലം, ഡ്രൈവ്-ഇൻ പോർച്ച്, ഗംഭീരമായ ലോബി, അഞ്ച് ആഡംബര ലോഞ്ചുകൾ, ബിസിനസ്സ് സെന്‍റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത് ആൻഡ് സെക്യൂരിറ്റി സിസ്റ്റങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്സ്ചേഞ്ച് കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിംഗ് സിസ്റ്റം എന്നിവയും ഗേറ്റ് വേയിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ, ഉയർന്ന സുരക്ഷ ആവശ്യമുള്ള വിഐപി അതിഥികൾക്കായി ഒരു സേഫ് ഹൗസും സജ്ജീകരിച്ചിട്ടുണ്ട്.