പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും; ബഫർ സോൺ ചര്‍ച്ചയായേക്കും

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. കെ റെയിൽ, ബഫർ സോൺ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കും.

വിവിധ പദ്ധതികളുടെ വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി ഉന്നയിച്ചേക്കും. കെ-റെയിൽ അനുമതി തേടി മുഖ്യമന്ത്രി നേരത്തെയും പ്രധാനമന്ത്രിയെ കണ്ടിരുന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കിയാൽ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഡി.പി.ആർ, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളിലെ അവ്യക്തതകൾ ഇനിയും പരിഹരിച്ചിട്ടില്ലെന്ന് റെയിൽവേ ഇക്കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ പറഞ്ഞിരുന്നു.

സി.പി.എം പിബി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സമയം തേടിയത്. അതേസമയം ബഫർ സോൺ വിഷയത്തിൽ സർക്കാരിന് മുന്നിലുള്ള പരാതി പ്രളയമാണ്. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിന്‍റെയും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്‍റെയും അടിസ്ഥാനത്തിലാണ് പരാതികൾ. ബഫർ പരിധിയിൽ സ്വന്തം വീടുകളും കെട്ടിടങ്ങളും പെട്ടതിൻ്റെ ഫോട്ടോകൾ സഹിതമാണ് പരാതികളിൽ പലതും. ജനുവരി 11ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പരിഷ്കരിക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി.