ഗുജറാത്തിലെ തൂക്കുപാലം പുനര്‍നിർമ്മിച്ച കമ്പനിക്ക് പ്രവൃത്തിപരിചയമില്ല

ന്യൂഡല്‍ഹി: ഗുജറാത്തിലെ മോർബിയിൽ 141 പേരുടെ ജീവൻ അപഹരിച്ച തൂക്കുപാലം പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിയാണ് പുനർനിർമ്മിച്ചതെന്ന് ആരോപണം. സിഎഫ്എൽ ബൾബുകൾ, ക്ലോക്കുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിക്കാണ് അറ്റകുറ്റപ്പണിക്കുള്ള കരാർ നൽകിയിരിക്കുന്നത്. ഒറേവ എന്ന സ്വകാര്യ ട്രസ്റ്റിനാണ് കരാര്‍ ലഭിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അഞ്ച് വർഷം മുമ്പ് ഔദവ്ജി രാഖവ്ജി പട്ടേൽ സ്ഥാപിച്ച ഈ കമ്പനി അജന്ത, ഒര്‍പാറ്റ് ബ്രാൻഡുകൾക്ക് കീഴിൽ ക്ലോക്കുകൾ നിർമ്മിക്കുന്നതിൽ പ്രശസ്തമാണ്. പിന്നീട്, കമ്പനി ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണത്തിലേക്ക് കടന്നു. കാൽക്കുലേറ്ററുകൾ, സെറാമിക് ഉൽപ്പന്നങ്ങൾ, ഇ-ബൈക്കുകൾ എന്നിവയും കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലാണ് പാലത്തിന്‍റെ അറ്റകുറ്റപ്പണികൾക്കും സംരക്ഷണത്തിനുമുള്ള കരാർ കമ്പനിക്ക് ലഭിച്ചത്. മോർബി മുനിസിപ്പാലിറ്റിയാണ് കരാർ നൽകിയത്.

തൊഴിൽ പരിചയമില്ലെന്ന ആരോപണത്തിൽ വിശദീകരണം തേടാൻ കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാല്‍, മധ്യഭാഗത്തുണ്ടായിരുന്ന ആളുകള്‍ പാലം കുലുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് സംഭവം നടന്നയുടനെ കമ്പനിയുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിരുന്നു. കമ്പനിയുടെ വെബ്സൈറ്റിൽ 6,000 ലധികം ജീവനക്കാർ ജോലി ചെയ്യുന്ന കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെങ്കിലും, കമ്പനി നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നുവെന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല.