ഇന്ത്യൻ ഭരണഘടന തുറന്നതും ഭാവിയെക്കരുതുന്നതുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന തുറന്നതും ഭാവിയെക്കരുതുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകൾക്ക് പേരുകേട്ടതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയിൽ ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വി ദ പീപ്പിൾ’ എന്നത് കേവലം മൂന്ന് വാക്കുകൾ മാത്രമല്ല, നമ്മുടെ ഭരണഘടനയുടെ സാരാംശവും ജനാധിപത്യത്തിന്‍റെ നിർവചനവുമാണ്. അതാണ് നമ്മെ ലോകത്തിലെ എല്ലാ ജനാധിപത്യങ്ങളുടെയും ‘അമ്മ’യാക്കുന്നത്. ദ്രുതഗതിയിലുള്ള വികസനവും സാമ്പത്തിക വളർച്ചയും കൈവരിക്കുന്ന ഒരു ഇന്ത്യയ്ക്കായി ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഉത്തരവാദിത്തങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, അത് ഒരു വ്യക്തിയായാലും സ്ഥാപനമായാലും. ‘ആസാദി കാ അമൃത്കാൽ’ എന്നത് നമ്മുടെ രാജ്യത്തെ ദ്രുതഗതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും അതിനെ ഒരു ലോകനേതാവാക്കുന്നതിനുമുള്ള പ്രവർത്തനത്തിന് പ്രതിജ്ഞയെടുക്കേണ്ട സമയമാണ്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ജി 20 യുടെ അധ്യക്ഷപദത്തിലെത്തും. നീതി വൈകാതിരിക്കാൻ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദരിദ്രരെ പിന്തുണയ്ക്കുന്ന നയങ്ങൾ ഇന്ത്യയിലെ ദരിദ്രരെയും സ്ത്രീകളെയും ശാക്തീകരിക്കാനും സാധാരണക്കാർക്ക് നിയമങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്നുവെന്നും മോദി പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. “2008 ൽ, രാജ്യം ഭരണഘടനാ ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ശത്രുക്കൾ ഭീകരാക്രമണം നടത്തി. അതിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും എന്‍റെ ആദരാഞ്ജലികൾ,” അദ്ദേഹം പറഞ്ഞു.