‘ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം തുടങ്ങിയത് ഞാൻ പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ’

തിരുവനന്തപുരം: ഐഎൻഎസ് വിക്രാന്ത് താൻ പ്രതിരോധ മന്ത്രിയായിരിക്കെയാണ് നിർമ്മാണം ആരംഭിച്ചതെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി. ഐഎൻഎസ് വിക്രാന്തിലൂടെ ചൈനയുടെയും പാകിസ്ഥാന്‍റെയും ഭീഷണിയെ ഫലപ്രദമായി നേരിടാൻ കഴിയും. മൂന്നാമതൊരു വിമാനവാഹിനി കപ്പൽ കൂടി കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിക്കണം. യുപിഎ സർക്കാർ ഇതിന് അംഗീകാരം നൽകിയിരുന്നു. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനും നാവികസേനയ്ക്കും അഭിമാനകരമാണ്. കടൽ വ്യാപാരത്തിനും ഇത് സഹായകമാണ്. ഐഎൻഎസ് വിക്രാന്ത് കേരളത്തിന് ഓണസമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ്. വിക്രാന്ത്. കൊച്ചിൻ ഷിപ്പ് യാർഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പൽ കൂടിയാണിത്. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പലാണിത്. 2009 ൽ ഇന്ത്യൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയാണ് കപ്പൽ നിർമ്മാണത്തിന് തുടക്കമിട്ടത്. 2010 ൽ നിർമ്മാണം പൂർത്തിയാക്കി 2014 ൽ കമ്മിഷൻ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നിർമ്മാണം ആരംഭിച്ചതിന് ശേഷം നിരവധി തടസ്സങ്ങളുണ്ടായി.

കടലിലെ ഏത് സാഹചര്യത്തിലും വേഗത്തിൽ നീങ്ങാനും മുന്നേറാനുമുള്ള കഴിവ് കപ്പലിനുണ്ട്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. കപ്പലിന്‍റെ നീളം 262 മീറ്ററാണ്. വനിതാ ഓഫീസർമാർ ഉൾപ്പെടെ 1,500 പേരെ ഉൾക്കൊള്ളാൻ കഴിയും. 50ലധികം ഇന്ത്യന്‍ കമ്പനികളാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. ഒരു സമയം 30 വിമാനങ്ങൾ വരെ വഹിക്കാൻ കപ്പലിന് കഴിയും.