വീട്ടമ്മയുടെ മരണം; പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മയുടെ പരിശോധനാഫലം പേവിഷബാധ മൂലമല്ല. കോഴിക്കോട് പേരാമ്പ്ര കുത്താളി സ്വദേശി ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലിൽ വച്ച് ഇവരുടെ മുഖത്ത് തെരുവുനായയുടെ കടിയേറ്റത്. അതിനുശേഷം, പേവിഷബാധയ്ക്കെതിരെ കൃത്യമായ ഇടവേളകളിൽ വാക്സിനുകൾ എടുത്തിട്ടുണ്ട്.

10 ദിവസം മുമ്പാണ് ഇവർക്ക് പനിയും അണുബാധയും ഉണ്ടായത്. പേവിഷബാധയുടെ ലക്ഷണങ്ങളും കാണിച്ചു. നായയുടെ കടിയേറ്റ അതേ ദിവസം തന്നെ ചന്ദ്രികയ്ക്ക് താലൂക്ക് ആശുപത്രിയിൽ നിന്ന് ഇൻട്രാ ഡെർമൽ വാക്സിൻ (ഐഡിആർവി) നൽകി. മുഖത്തേറ്റ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അവിടെയെത്തിയ ചന്ദ്രികയ്ക്ക് അന്നുതന്നെ ആന്‍റി റാബിസ് വാക്സിൻ നൽകി. ജൂലൈ 24, 28 തീയതികളിൽ രണ്ട് ഡോസുകൾ കൂടി നൽകി.

പനിയും അസ്വസ്ഥതയും കാരണം ഈ മാസം ഏഴിന് സഹകരണ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആറ് മണിക്കൂറിനുള്ളിൽ ഐസിയുവിലേക്ക് മാറ്റി. അവസാന ഡോസ് 18ന് നൽകേണ്ടതായിരുന്നുവെങ്കിലും വെന്‍റിലേറ്ററിലായിരുന്നതിനാൽ അത് നടന്നില്ല. 21ന് ചന്ദ്രിക മരണത്തിന് കീഴടങ്ങിയതോടെയാണ് വാക്സിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം ഉയർന്നത്.