യുവതിയുടെ മരണം; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

കോഴിക്കോട്: പറമ്പിൽ ബസാർ സ്വദേശി അനഘയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് അനഘ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ചേവായൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് മെഡിക്കൽ കോളേജ് എസിപി കെ സുദർശനാണ് അന്വേഷിക്കുന്നത്.

വ്യാഴാഴ്ചയാണ് അനഘയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. അനഘയുടെ മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭര്‍തൃമാതാവും ആണെന്നാണ് അനഘയുടെ കുടുംബം ആരോപിക്കുന്നത്. അസ്വാഭാവിക മരണത്തിന് എലത്തൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ചേവായൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അനഘയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.

ഭർത്താവിനും ഭർത്താവിന്‍റെ കുടുംബത്തിനുമെതിരെ ആത്മഹത്യാ പ്രേരണ, മാനസികവും ശാരീരികവുമായ പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2020 മാർച്ച് 25നാണ് ശ്രീജേഷും അനഘയും വിവാഹിതരായത്. പ്രസവം ഉൾപ്പെടെ അറിയിച്ചില്ലെന്നും മകളോട് സംസാരിക്കാൻ അനുവദിച്ചില്ലെന്നും കുടുംബാംഗങ്ങളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇത്തരം പീഡനം സഹിക്കവയ്യാതെയാണ് അനഘ ആത്മഹത്യ ചെയ്തതെന്ന് അനഘയുടെ അമ്മ ആരോപിച്ചു.