ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കരട് ബില്ലിന് ഇന്ന് അംഗീകാരം നല്‍കിയേക്കും

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള നിയമ നിയമനിര്‍മാണത്തിന് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയേക്കും. അഞ്ചാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇത് ഓര്‍ഡിനന്‍സായി കൊണ്ടു വന്നത് ഗവര്‍ണര്‍ പരിശോധിക്കും മുന്‍പ് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബില്ല് സഭ പാസാക്കിയാലും ഗവര്‍ണര്‍ അംഗീകാരം നല്‍കണം. ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാധ്യത.

സഹകരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്ന സഹകരണ ഭേദഗതി ബില്ലും മന്ത്രിസഭക്ക് മുന്നില്‍വന്നേക്കും. കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിയമ നിര്‍മാണം ആലോചിക്കുന്നത്. സഹകരണ ബാങ്കുകളെയും പ്രാഥമിക സഹകരണ സംഘങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് ബില്ലിലുള്ളത്.

നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തിക്കൊണ്ട് അന്ധവിശ്വാസം തടയുന്നതിനുള്ള ബില്ലിന്‍റെ കരട് കൂടി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. വ്യക്തികളെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന പ്രാകൃത അന്ധവിശ്വാസങ്ങൾ തടയുന്നതിനുള്ള വ്യവസ്ഥകൾ ബില്ലിലുണ്ട്.