‘സ്വപ്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധം’

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലൻസ് മേധാവിയെ മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എം ആർ അജിത് കുമാറിനെ മാറ്റിയത് സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടല്ല. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തത് അന്വേഷണത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. മദ്യത്തിന്റെ വില വർദ്ധനവ് സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം ആവർത്തിച്ചു.

കെ.എസ്.ആർ.ടി.സിയുടെ തകർച്ചയ്ക്ക് ഉത്തരവാദി കേന്ദ്ര സർക്കാരാണ്. കണ്ണൂർ പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീസൽ വില വർദ്ധനവാണ് കെ.എസ്.ആർ.ടി.സി പ്രതിസന്ധിക്ക് കാരണം. ഇതിന് കേന്ദ്ര സർക്കാരിനെ മന്ത്രി കുറ്റപ്പെടുത്തി.