രാജ്യത്ത് സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; 6.9% വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്

ഡൽഹി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 6.9% വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. സാമ്പത്തിക നയവും ഉയർന്ന ചരക്ക് വിലയും രാജ്യത്തിന്‍റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി ഉയർത്തി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പ്രവചനം 7 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി ബാങ്ക് കുറച്ചു.

അതേസമയം, 2023 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 7.1 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകബാങ്ക് അറിയിച്ചു. ചരക്ക് വില കുറയുന്നത് പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കുമെന്നും ലോകബാങ്ക് പറഞ്ഞു. ധനക്കമ്മി ലക്ഷ്യം 6.4 ശതമാനം കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യാ ഗവൺമെന്റ്.

ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ പണനയം കർശനമാക്കിയതും ചരക്കുകളുടെ വില വർദ്ധനവും മറ്റേതൊരു സമ്പദ് വ്യവസ്ഥയെയും പോലെ ഇന്ത്യയെയും ബാധിച്ചു. എന്നിരുന്നാലും, ആഗോള മാന്ദ്യം മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയെ വളരെ കുറച്ചേ ബാധിക്കുകയുള്ളൂവെന്ന് ലോക ബാങ്ക് പറയുന്നു.