ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിക്കും ടോട്ടനത്തിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ടോട്ടനത്തിനും വിജയം. വെസ്റ്റ് ഹാം യുണൈറ്റഡിനേയും ടോട്ടനം ഫുള്‍ഹാമിനേയുമാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ലീഗില്‍ ഇതുവരെ ടോട്ടനം തോല്‍വിയറിഞ്ഞിട്ടില്ല. ലീഗിലെ ചെല്‍സിയുടെ മൂന്നാം ജയമാണ് ഇത്. മറ്റൊരു മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡ് ലീഡ്‌സിനേയും ബേണ്‍മൗത്ത് നോട്ടിങ് ഹാം ഫോറസ്റ്റിനേയും തോല്‍പ്പിച്ചു.

വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ആദ്യം അടിപതറിയെങ്കിലും ചെൽസി പിന്നീട് ജയിച്ചു കയറുകയായിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. 62-ാം മിനിറ്റിൽ മൈക്കൽ അന്‍റോണിയോയാണ് വെസ്റ്റ്ഹാമിന്‍റെ വിജയഗോൾ നേടിയത്. 76-ാം മിനിറ്റിൽ ബെൻ ചിൽവെൽ, 88-ാം മിനിറ്റിൽ കെയ് ഹാവെർട്സ് എന്നിവരാണ് ഗോൾ നേടിയത്.

ഫുൾഹാമിനെതിരെ ടോട്ടനം ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 40-ാം മിനിറ്റിൽ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ഹൊയ്‌ബെര്‍ഗാണ് ടോട്ടൻഹാമിനായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ 75-ാം മിനിറ്റിൽ ഹാരി കെയ്ൻ സ്പേഴ്സിന്‍റെ രണ്ടാം ഗോളും നേടി. അലക്‌സാണ്ടര്‍ മിട്രോവിക് ഫുൾഹാമിന്‍റെ ആശ്വാസഗോൾ നേടി. ഈ വിജയത്തോടെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായും കെയ്ൻ മാറി. 188 ഗോളുകളാണ് കെയ്നിന്‍റെ പേരിലുള്ളത്. 208 ഗോളുകളുളള മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം വെയിന്‍ റൂണിയും 260 ഗോളുകളുളള ഇംഗ്ലീഷ്താരം അലന്‍ ഷിയററുമാണ് കെയ്‌നിന് മുന്നിലുളളത്.