ചർച്ച പരാജയം; വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇത് നാലാം തവണയാണ് സർക്കാർ സമരസമിതിയുമായി ചർച്ച നടത്തുന്നത്. പ്രതിഷേധക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് ലത്തീൻ അതിരൂപത പറഞ്ഞു.

സമരം സംസ്ഥാനവ്യാപകമാക്കും. കൊച്ചിയിലെ ചെല്ലാനത്ത് നിന്ന് സമരം ആരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധിയിൽ സർക്കാർ നിലപാട് സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാർ വിമർശിച്ചു. അതേസമയം, സമരം തുടരുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസ സഹായം വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലത്തീൻ അതിരൂപതയെ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിന് നല്ല ഉദ്ദേശ്യങ്ങൾ മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല ഉദ്ദേശ്യമുണ്ടെങ്കിൽപ്പോലും എതിർക്കാൻ ആരെങ്കിലുമുണ്ടാകും. അത് എതിർക്കുന്നവരുടെ മാനസികാവസ്ഥ വച്ചു ചെയ്യുന്ന കാര്യമാണ്. എന്തുകൊണ്ടാണ് അതിനെ എതിർക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംസ്ഥാനത്തെ ഏറ്റവും സജീവമായ പ്രശ്നങ്ങളാണ്. അത് പരിഹരിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്ന ഒരു സർക്കാരാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.