‘കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഫിഷറീസ് ബിൽ കുത്തകകളെ സഹായിക്കാൻ’

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഫിഷറീസ് ബിൽ കുത്തകകളെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മത്സ്യത്തൊഴിലാളികളെ സഹായിക്കാനല്ല, മറിച്ച് കടലും സമുദ്ര സമ്പത്തും വൻകിടക്കാർക്ക് കൈമാറാനാണ് ബിൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ സി.പി.ഐ.എം കേരള പങ്കുവെച്ച പ്രസ്താവനയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സമുദ്ര സമ്പത്ത് വൻകിടക്കാർക്ക് കൈമാറാനാണ് കേന്ദ്ര സർക്കാർ പ്രത്യേക നിയമനിർമ്മാണം നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥ കേന്ദ്ര സർക്കാരിന് പ്രശ്നമല്ല. ഇന്ധനം, വൈദ്യുതി, കൃഷി എന്നിവയെല്ലാം തീറെഴുതുകയാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുകയാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ. കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മത്സ്യബന്ധന മേഖല വിദേശ ട്രോളറുകൾക്കായി തുറന്നുകൊടുത്തു. ബിജെപി സർക്കാർ ഒരു പടി കൂടി കടന്ന് സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണാവകാശങ്ങൾ എടുത്തുമാറ്റി. ബ്ലൂ ഇക്കണോമി എന്ന പേരിൽ നടപ്പാക്കുന്ന പുതിയ സാമ്പത്തിക നയം വെല്ലുവിളികൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.