വെള്ളപ്പൊക്കം ; നിരക്കുകൾ 40000 രൂപ വരെ വർധിപ്പിച്ച് ബെംഗളൂരുവിലെ ഹോട്ടലുകൾ

ബെംഗളൂരു: പ്രളയക്കെടുതി രൂക്ഷമായതോടെ ബെംഗളൂരുവിലെ ഹോട്ടൽ നിരക്കുകൾ കുത്തനെ ഉയർത്തിയതായി റിപ്പോർട്ടുകൾ. രാത്രിക്ക് 10,000 രൂപ ഈടാക്കിയിരുന്ന ഹോട്ടലുകൾ ഇപ്പോൾ 30,000 മുതൽ 40,000 രൂപ വരെയാണ് ഈടാക്കുന്നത്. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കുടുംബങ്ങൾ ഹോട്ടലുകളിൽ അഭയം തേടുന്നതാണ് നിരക്ക് വർദ്ധനവിന് കാരണം.

യെമലൂരിലെ ആഢംബര ഗേറ്റഡ് കമ്മ്യൂണിറ്റി വെള്ളത്തിനടിയിലായതിനെ തുടർന്ന് ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ നാലംഗ കുടുംബം ചെലവഴിച്ചത് 42,000 രൂപയാണെന്നാണ് റിപ്പോർട്ട്. നഗരത്തിലെ എല്ലാ കുടുംബങ്ങളും ഇപ്പോൾ വെള്ളപ്പൊക്കത്തിന്‍റെ ആഘാതത്തിൽ വലയുകയാണ്. ഭൂരിഭാഗം പേരും ഫ്ലാറ്റുകളും വീടുകളും ഉപേക്ഷിച്ച് ഹോട്ടലുകളിലാണ് അഭയം തേടുന്നത്.

നഗരത്തിലെ മിക്ക ഹോട്ടലുകളും അടുത്ത രണ്ട് ദിവസത്തേക്ക് പൂർണ്ണമായും ബുക്ക് ചെയ്തതിനാൽ നിരവധി താമസക്കാർക്ക് ഉയർന്ന നിരക്കിൽ പോലും മുറികൾ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. വെള്ളം ഇറങ്ങിയാലും താമസസ്ഥലത്തെ ശുചീകരണ ജോലികൾ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നത് കൂടുതൽ കാലം ഹോട്ടലുകളിൽ താമസിക്കാൻ താമസക്കാരെ പ്രേരിപ്പിക്കും എന്നതാണ് യാഥാർത്ഥ്യം.