‘മതവിശ്വാസികളേയും അവിശ്വാസികളേയും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു സ്വാതന്ത്ര്യ സമരം’

തിരുവനന്തപുരം: എല്ലാ മതവിശ്വാസികളെയും, അവിശ്വാസികളെയും ഉൾക്കൊള്ളുന്ന ജനകീയ മുന്നേറ്റമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ മുന്നേറ്റത്തിന്റെ ശക്തിയാണ് മതനിരപേക്ഷതയുടെ അടിസ്ഥാന കാഴ്ചപ്പാടുകളെ ഭരണഘടനയിലേക്ക് സംഭാവന ചെയ്തത്. ഈ യാഥാർത്ഥ്യം മറന്ന് സ്വീകരിക്കുന്ന ഏതൊരു നിലപാടും രാജ്യത്തിനുവേണ്ടി പോരാടിയവരുടെ സ്വപ്നങ്ങളെ തകർക്കുന്നതിന് തുല്യമാണെന്ന് ഓർക്കണം, അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങൾ ഉൾക്കൊണ്ടാണ് ഇന്ത്യൻ ഭരണഘടന രൂപകൽപന ചെയ്തിരിക്കുന്നത്. മതനിരപേക്ഷത, ഫെഡറലിസം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങളാണെന്ന് നാം തിരിച്ചറിയണം. സാമുദായിക സംഘട്ടനത്തിനും ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങളെ ചെറുക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയുന്നത് സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ നമുക്ക് നൽകിയ ഈ കാഴ്ചപ്പാടിന്‍റെ അനന്തരഫലങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.