സർവകലാശാല അറ്റൻഡന്റിന് ഏഴാം ക്ലാസ് യോഗ്യത മതിയെന്ന് സർക്കാർ തീരുമാനം

തിരുവനന്തപുരം: സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് നിയമനത്തിന് യോഗ്യതയായി ഏഴാം ക്ലാസ് ജയം മതിയെന്ന് സർക്കാർ തീരുമാനിച്ചു. മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് യോഗ്യതയിൽ നിന്ന് ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ രണ്ട് വർഷം വൈകിയതിനാൽ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രായപരിധി കഴിഞ്ഞവർക്ക് ഈ തസ്തികയിലേക്കുള്ള അവസരം നഷ്ടമായി. 2020 നവംബറിൽ പുറത്തിറക്കിയ ആദ്യ ഉത്തരവിൽ ഏഴാം ക്ലാസ് പാസിനൊപ്പം മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് യോഗ്യതയായി ഉൾപ്പെടുത്തിയിരുന്നു.

ഇതിൽ വൈരുദ്ധ്യമുണ്ടെന്നും ഏതെങ്കിലും ഒന്ന് യോഗ്യതയാക്കിയാൽ മതിയെന്നും പിഎസ്‌സി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചുവപ്പുനാടയിൽ കുടുങ്ങി ഒരു തീരുമാനം എടുക്കാൻ രണ്ട് വർഷമെടുത്തു.