6 വര്‍ഷത്തിനുള്ളില്‍ സർക്കാർ കെഎസ്ആര്‍ടിസിക്ക് വേണ്ടി ചിലവാക്കിയത് 6961 കോടി രൂപ

തിരുവനന്തപുരം: കടക്കെണിയിൽ അകപ്പെട്ട കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞ ആറ് വർഷത്തിനിടെ 6,961 കോടി രൂപയാണ് സർക്കാർ നൽകിയത്. 136 കോടി രൂപയുടെ പദ്ധതി വിഹിതത്തിന് പുറമെയാണിത്. 340 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെങ്കിലും ഭൂമിയുടെ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ മറുപടി.

2016-17 മുതൽ 2021-22 വരെയുള്ള കാലയളവിൽ കെ.എസ്.ആർ.ടി.സിക്ക് പദ്ധതി വിഹിതമായി 136.15 കോടി രൂപയും ധനസഹായമായി 6961.05 കോടി രൂപയും സർക്കാർ അനുവദിച്ചു. കോർപ്പറേഷൻ കീഴിലുള്ള ഏഴ് ഇന്ധന ഔട്ട്ലെറ്റുകൾക്ക് പ്രതിമാസം 2.32 കോടി രൂപ വരുമാനമുണ്ട്. 2021 ഒക്ടോബർ മുതൽ 2022 ജൂലൈ വരെ 7.13 കോടി രൂപയാണ് ബസുകളിലെ പരസ്യ വരുമാനത്തിൽ നിന്ന് പിരിച്ചെടുത്തത്.

കെ.എസ്.ആർ.ടി.സിയുടെ വാണിജ്യ സമുച്ചയങ്ങളിൽ നിന്ന് പ്രതിമാസ വാടകയായി 29.53 ലക്ഷം രൂപയും ലഭിക്കും. അതേസമയം, കെ.എസ്.ആർ.ടി.സിക്ക് എല്ലാ ജില്ലകളിലും 340 ഏക്കർ ഭൂമിയുണ്ടെങ്കിലും അതിന്‍റെ മൂല്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് കോർപ്പറേഷൻ നൽകിയ വിശദീകരണം.