ഗവർണർ-സർക്കാർ പോര് മുറുകുന്നു; അടിയന്തര യോഗം വിളിച്ച് സിപിഎം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിലാണ് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയും സമിതി യോഗം ചേരും. അസാധാരണ രാഷ്ട്രീയ സാഹചര്യമായതിനാൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിർന്ന പിബി അംഗം പ്രകാശ് കാരാട്ടും നേതൃയോഗങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ലോകായുക്ത ഭേദഗതി ബില്ലിലാണ് പാർട്ടിയുടെ ആശങ്ക. ഗവർണർ മുഖേനയാണ് സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതെന്നും പാർട്ടി ആരോപിക്കുന്നു.

കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളതിനാലാണ് ഗവർണർ രൂക്ഷവിമർശനം ഉന്നയിക്കുന്നതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഈ നീക്കങ്ങളെ എങ്ങനെ നേരിടണമെന്ന് യോഗം ചർച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പാർട്ടി നേതൃതലത്തിലെ ക്രമീകരണങ്ങളും ചർച്ചയായേക്കും.