‘ഗവർണർക്ക് അനുനയത്തിന് എത്ര ശ്രമിച്ചാലും വഴങ്ങില്ലെന്ന ശാഠ്യം’

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് തുടരുന്നതിനിടെ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്. അനുനയത്തിന് എത്ര ശ്രമിച്ചിട്ടും വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഗവർണർ. പദവിയുടെ അന്തസ്സിനപ്പുറത്തേക്ക്, ഒരു വൈസ് ചാൻസലറെ ക്രിമിനൽ എന്ന് വിളിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങളെന്നും ഐസക് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

“ഗവര്‍ണ്ണര്‍ പദവി എന്നും വിവാദമായിട്ടുണ്ട്. എന്നാൽ ഇന്നത്തെപ്പോലെ ഒരു സാഹചര്യം കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ല. അനുനയിപ്പിക്കാൻ സർക്കാർ എത്ര ശ്രമിച്ചാലും വഴങ്ങില്ലെന്ന പിടിവാശിയിലാണ് കേരള ഗവർണർ ആരിഫ് ഖാൻ. ഗവര്‍ണര്‍ പദവിയുടെ മാന്യത വിട്ട് ഒരു വൈസ് ചാന്‍സലറെ ക്രിമിനലെന്നും മറ്റും വിളിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്.

ഗവർണർ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. വളരെ ആദരണീയനായ ഒരു ചരിത്ര പണ്ഡിതനാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. എല്ലാ അക്കാദമിക് മാനദണ്ഡങ്ങളും മറികടന്ന് എല്ലാ അക്കാദമിക് ഫോറങ്ങളിലും ആർ.എസ്.എസ് ശിങ്കിടികളെ നിയമിക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പിക്ക് കീഴിൽ നടത്തുന്നത്. ജവഹർലാൽ നെഹ്റു സർവകലാശാല ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളിലെ സംഭവവികാസങ്ങൾ ആരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ സർവകലാശാലകളെ തരംതാഴ്ത്താൻ അനുവദിക്കില്ലെന്നും ഐസക് പറഞ്ഞു.