സംഘപരിവാറുകാരനായ ഗവര്‍ണറെ ചാന്‍സലറാക്കി; ഗാന്ധിജി സ്ഥാപിച്ച ഗുജറാത്തിലെ വിദ്യാപീഠത്തില്‍ കൂട്ടരാജി

ഗാന്ധിനഗര്‍: ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്‍റെ ചാൻസലറായി ഗവർണർ ആചാര്യ ദേവ്രത്തിനെ നിയമിച്ചതിനെ തുടർന്ന് ഒമ്പത് ട്രസ്റ്റികൾ രാജിവെച്ചു. പുതുതായി നിയമിതനായ ചാൻസലർ സംഘപരിവാറിലെ അംഗവും ഗാന്ധിയൻ മൂല്യങ്ങൾക്ക് എതിരായ വ്യക്തിയാണെന്നതുമാണ് രാജിക്ക് കാരണം.

വിദ്യാപീഠത്തിന്‍റെ 68-ാമത് ബിരുദദാനച്ചടങ്ങു നടക്കാനിരിക്കെയാണ്‌ ട്രസ്റ്റികളുടെ രാജി. പുതിയ ചാൻസലറായി ദേവ്രത്തിനെ നിയമിച്ചത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും വോട്ടിൽ കൃത്രിമം നടന്നുവെന്നും രാജിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ട്രസ്റ്റികൾ പറഞ്ഞു.

“പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ചാന്‍സലറോടുള്ള ഞങ്ങളുടെ താഴ്മയായ അഭ്യര്‍ത്ഥന: ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എങ്ങനെയായിരുന്നെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. അത് സ്വയമേവയോ ട്രസ്റ്റി ബോര്‍ഡിന്റെ ഏകകണ്ഠമായ തീരുമാനമോ ആയിരുന്നില്ല. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിലായിരുന്നു. ഗാന്ധിയുടെ മൂല്യങ്ങളോടും രീതികളോടും പ്രയോഗങ്ങളോടുമുള്ള തികഞ്ഞ അവഗണനയായിരുന്നു അത്. നിങ്ങളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും കളങ്കം വരുത്തി അതെങ്ങനെ സ്വീകരിക്കാനാവും?” സംയുക്ത പ്രസ്താവനയില്‍ ട്രസ്റ്റികള്‍ പറഞ്ഞു.