വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയാൽ ബാധ്യത ഉടമയ്ക്കും നിർമാതാവിനും മാത്രമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയാൽ ബാധ്യത വാഹനത്തിന്‍റെ ഉടമക്കോ നിർമ്മാതാക്കൾക്കോ ആണെന്നും സാമഗ്രികൾ വിൽക്കുന്ന കടയുടമയ്ക്കല്ലെന്നും ഹൈക്കോടതി പറഞ്ഞു. സൺ ഫിലിം ഉൾപ്പെടെയുള്ള വാഹന സാധനങ്ങൾ വിൽക്കുന്ന കടയുടമകളുടെ ഉടമകളായ കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ സത്താർ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അമിത് റാവൽ.

ആർടി ഓഫീസിൽ നിന്നുള്ള നോട്ടീസ് അധികാരപരിധിക്ക് അപ്പുറമാണെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. എതിർകക്ഷികൾക്കു കോടതി നോട്ടിസ് നൽകിയിട്ടുമുണ്ട്. ഷോപ്പുകളുടെ റജിസ്ട്രേഷൻ റദ്ദാകുമെന്നാണു ഹർജിക്കാരുടെ ആശങ്ക. വാഹനം മോടിപിടിപ്പിക്കാൻ വാഹനങ്ങളുടെ സ്പെയർ പാർട്സുകളും സാധനങ്ങളും വിൽക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹർജിക്കാർ വാദിച്ചു. അനുവദനീയമല്ലാത്ത എന്തെങ്കിലും വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ വാഹനത്തിന്‍റെ ഉടമയ്ക്കെതിരെ നടപടിയെടുക്കണം. കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും.