ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: ഹർത്താലിന്‍റെ മറവിൽ മതതീവ്രവാദികൾ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടിട്ടും നടപടി സ്വീകരിക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന്‍റെ സഹായം ലഭിച്ചതിന്‍റെ പ്രത്യുപകാരമായാണ് പിണറായി വിജയൻ ഇത് ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്തുടനീളം വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ കലാപസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീർത്ഥ യാത്രക്കാർക്ക് പോലും നേരെ ആക്രമണമുണ്ടായി. മതതീവ്രവാദികൾ വർഗീയ ലഹളകൾ സൃഷ്ടിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്നുവെന്ന് വ്യക്തമാണ്. തിരുവനന്തപുരത്ത് ബാലരാമപുരത്ത് കടകൾക്ക് നേരെ ആക്രമണമുണ്ടായി. പോപ്പുലർ ഫ്രണ്ട് ഒരു വിഭാഗത്തിന്‍റെ വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കുകയാണ്. ഹർത്താലിന്‍റെ തലേദിവസം രാത്രി മുതൽ തീവ്രവാദികൾ കേരളത്തിലെ തെരുവുകളിൽ അഴിഞ്ഞാടുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.

കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വലിയ ആക്രമണമുണ്ടായി. നിരവധി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവറുടെ കണ്ണ് തകർന്നു. പോലീസ് എല്ലായിടത്തും നിഷ്ക്രിയരാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംസ്ഥാനം എന്ന നാണക്കേടിനൊപ്പം തീവ്രവാദികള്‍ക്ക് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനും വഴി തടയാനും സ്വാതന്ത്ര്യമുള്ള സംസ്ഥാനവുമായി കേരളം അധപതിച്ചു. കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതരല്ലെന്ന് ഇതോടെ വ്യക്തമായി. പിണറായി സർക്കാരിന്റെ പരാജയവും വോട്ടുബാങ്ക് രാഷ്ട്രീയവും തീവ്രവാദികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.