മൺറോത്തുരുത്തിൽ ആംഫിബീയൻ വീടുകൾ ഉയരും; സാദ്ധ്യതാപഠനം നടത്തി

കൊല്ലം: കൊല്ലം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മൺറോത്തുരുത്ത് നേരിടുന്ന പ്രധാന പ്രശ്നമാണ് വേലിയേറ്റത്തെ തുടർന്നുളള വെള്ളപ്പൊക്കം. ഇതിനെ അതിജീവിക്കാൻ, മൺറോത്തുരുത്തിൽ ജലനിരപ്പുയരുന്നതിന് ആനുപാതികമായി ഉയരുന്ന ആംഫിബീയൻ വീടുകൾ നിർമ്മിക്കാൻ കഴിയുമെന്ന് സാധ്യതാ പഠനം സൂചിപ്പിക്കുന്നു. സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയുടെയും വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലാണ് പഠനം നടത്തിയത്.

ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന തൂണുകളുടെ മുകളിലാണ് വീട് പണിയുക. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് വീടും ഉയരും. നെതർലാൻഡ്സ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ആംഫിബീയൻ വീടുകൾ ജനപ്രിയമാണ്, അവിടെ ബ്ലോക്കുകൾക്കും കോൺക്രീറ്റിനും പകരം സ്റ്റീൽ ഉൾപ്പെടെയുള്ള ഭാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് അവ നിർമ്മിക്കുന്നത്. കപ്പൽ നിർമ്മാണത്തിന്റെ സാങ്കേതികവിദ്യയാണ് പ്രധാനമായും ഇതിൽ ഉപയോഗിക്കുന്നത്.

ആംഫിബീയൻ വീടുകൾ നിർമ്മിക്കാൻ ഒരു സാധാരണ വീടിനേക്കാൾ 30% അധികം ചെലവാകും. മൺറോതുരുത്തിൽ ഒരു ആംഫിബീയൻ വീട് പണിയാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ ആവശ്യമായ അധിക തുക കെ ഡിസ്ക് നൽകും. ഏതെങ്കിലും സാഹചര്യത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചാൽ, വീടിനായി ചെലവഴിച്ച മുഴുവൻ തുകയും കെ ഡിസ്ക് നൽകും. മൺറോതുരുത്തിൽ മൂന്നരയടി വരെ ഉയരുന്ന വീടുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം.