ഹിന്ദി അടിച്ചേല്പിക്കുന്നത് അംഗീകരിക്കില്ല; കേരളത്തിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത അധ്യയന ഭാഷയാക്കാനും, കേന്ദ്രസർവീസുകളിലേക്കു നടത്തുന്ന പരീക്ഷകൾ ഹിന്ദിയിലാക്കാനുമുള്ള പാർലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാർശയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കേരളത്തിന്‍റെ നിലപാട് കേന്ദ്രത്തെ അറിയിച്ചത്.

സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയമാണ് ഇന്ത്യയുടെ സത്തയെ നിർണ്ണയിക്കുന്നത്. ഇത് അംഗീകരിച്ച് കൊണ്ട്, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യവും സഹിഷ്ണുതയും പരസ്പര ബഹുമാനവുമാണ് നമ്മുടെ രാജ്യത്തെ നിലനിർത്തുന്നത്. ഒരു ഭാഷയെ മറ്റ് ഭാഷകൾക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കുമെന്നും, അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ, സംസ്ഥാനങ്ങളുടെ സവിശേഷതകൾ അംഗീകരിക്കേണ്ടതുണ്ട്. ഹിന്ദിയിൽ തൊഴിൽ പരീക്ഷകൾ നടത്തുന്നത് രാജ്യത്തെ വലിയൊരു ശതമാനം യുവാക്കൾക്ക് തൊഴിൽ നിഷേധിക്കപ്പെടാൻ ഇടയാക്കും. മാത്രമല്ല, ഹിന്ദി അടിച്ചേൽപ്പിക്കുന്നത് സഹകരണ ഫെഡറലിസമെന്ന തത്വത്തിന് വിരുദ്ധമാണ്. ഈ കാരണങ്ങൾ കണക്കിലെടുത്ത് ഹിന്ദിവൽക്കരണം നടത്താനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.