കരാറിൽ കുടുക്കി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച സംഭവം; യുവാവ് ഹൈക്കോടതിയിലേക്ക്

കൊച്ചി: വെങ്ങാനൂർ സ്വദേശിയായ യുവാവിനെ കരാറിൽ കുടുക്കി അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്ന പരാതി ഹൈക്കോടതിയിലേക്ക്. വെബ് സീരീസ് ശൈലിയിലുള്ള ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിരുന്നു. വിഷയത്തിൽ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് യുവാവ് കോടതിയെ സമീപിച്ചത്. ചിത്രത്തിന്‍റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുകയും അണിയറ പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവാവ് തിരുവനന്തപുരത്തെ വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്.

എന്നാൽ, സിനിമ ഇറങ്ങിയതിന് ശേഷം മാത്രമാണ് മൊഴി രേഖപ്പെടുത്താൻ പൊലീസ് തന്നെ വിളിച്ചതെന്ന് യുവാവ് പറഞ്ഞു. വെബ് സീരീസ് സംവിധായിക, ഒ.ടി.ടി പ്ലാറ്റ്ഫോം എന്നിവർക്കെതിരെയാണ് യുവാവിന്‍റെ പരാതി. സംവിധായികയ്ക്കും ഒ.ടി.ടി പ്ലാറ്റ്ഫോമിനുമെതിരെ വഞ്ചനാകുറ്റത്തിന് വിഴിഞ്ഞം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കമ്മീഷണർക്ക് യുവാവ് നൽകിയ പരാതിയാണ് കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ച് വിഴിഞ്ഞം പൊലീസിന് നൽകിയത്.

വെങ്ങാനൂർ സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയതോടെ നടിമാർ ഉൾപ്പെടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. മലപ്പുറം സ്വദേശിനിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും ആലപ്പുഴ സ്വദേശിനിയായ യുവതി കോവളം പൊലീസിലും പരാതി നൽകിയിരുന്നു. നടിയുടെ പരാതി അന്വേഷണത്തിനായി സൈബർ പൊലീസിന് കൈമാറിയതായി സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ പറഞ്ഞു.