വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; വീണ്ടും നീതി നിഷേധിച്ച് മെഡി.കോളേജ്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയതിനെ തുടർന്ന് അഞ്ച് വർഷമായി വേദന അനുഭവിക്കുന്ന യുവതിക്ക് വീണ്ടും നീതി നിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. വീഴ്ച പരിശോധിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ മുമ്പാകെ നേരിട്ട് ഹാജരാകാനാണ് നിർദേശം.

ശാരീരിക അവശതകളുണ്ടെന്ന് അറിയിച്ചിട്ടും നേരിട്ട് വരാൻ അധികൃതർ അറിയിച്ചതായി അടിവാരം സ്വദേശിനി ഹർഷീന പറയുന്നു. മെഡിക്കൽ കോളേജിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന ഹർഷീനയ്ക്ക് ഒന്നര മണിക്കൂർ യാത്രയ്ക്ക് ശേഷം മാത്രമേ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്താൻ കഴിയൂ. അതിനുള്ള ആരോഗ്യമില്ലെന്ന് അറിയിച്ചിട്ടും കടുത്ത നിലപാടിൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തുടരുകയാണെന്ന് ഹർഷീന പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷിക്കണമെന്നും നീതി ലഭിക്കാൻ ആരോഗ്യമന്ത്രി ഇടപെടണമെന്നും ഹർഷീന പറഞ്ഞു.