മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; മാപ്പ് പറഞ്ഞ് ശ്രീനാഥ് ഭാസി

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യുവനടൻ ശ്രീനാഥ് ഭാസി. സ്ത്രീകളെ അപമാനിക്കുന്നതോ മാനസികമായി ഒരാളെ തളര്‍ത്തുന്നതോ ആയ തരത്തിൽ ഒന്നും താൻ പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ലെന്ന രീതിയിൽ സംസാരിച്ച് പോകുകയാണ് ഉണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോഴും അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാൽ അത് അവതാരികയെയോ മറ്റുള്ളവരെയോ ഉദ്ദേശിച്ച് പറഞ്ഞതല്ല. അവിടെ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ബോധ്യപെട്ട് മാപ്പ് പറയാൻ തയ്യാറായിരുന്നു എന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിൽ അവതാരക ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാത്തതിനെ തുടർന്നാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ ഉപയോഗിച്ചത്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.