സിസിടിവി ദൃശ്യത്തിൽ നിന്നാരംഭിച്ച അന്വേഷണമാണ് നരബലി പുറത്ത് കൊണ്ടുവന്നതെന്ന് കൊച്ചി ഡിസിപി

കൊച്ചി: നിർണായക സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിഞ്ഞതെന്ന് പൊലീസ്. കൊടുംകുറ്റവാളിയായ ഷാഫിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ അന്വേഷണ തന്ത്രങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് പുറത്തുകൊണ്ടു വന്നതെന്ന് കൊച്ചി ഡിസിപി ശശിധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ചിലപ്പോൾ ഒരു കേസിന്‍റെ വിശദാംശങ്ങൾ കേൾക്കുമ്പോൾ തന്നെ, അതിൽ ഒരു നിഗൂഢതയുണ്ടെന്ന് തോന്നും. അത് തന്നെയാണ് ഈ കേസിലും സംഭവിച്ചത്. ഷാഫി ആദ്യം എല്ലാ കാര്യങ്ങളും എതിർത്തിരുന്നു. അയാൾ പിന്നീട് കുറ്റം സമ്മതിച്ചു. കടവന്ത്ര മുതൽ തിരുവല്ല വരെയുള്ള പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം എടുക്കുകയും അതിൽ കൃത്യമായ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് ഒരു മങ്ങിയ ചിത്രം ലഭിച്ചത്. അതിൽ നിന്ന് വികസിച്ചാണ് കേസ് ഇപ്പോൾ ഇവിടെ വരെ എത്തിയത്. വാഹനത്തിൽ ഇവർ കയറുന്ന ദൃശ്യമായിരുന്നു ആദ്യം ലഭിച്ചത്.

ആദ്യ ഘട്ടത്തിൽ മൂന്ന് ലക്ഷം രൂപയാണ് ഇവർ ഷാഫിക്ക് കൈമാറിയത്. പിന്നീടും പണം കൊടുത്തിട്ടുണ്ട്. എന്നാൽ ഇതിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. കത്തികളും വെട്ടുകത്തിയുമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ആയുധങ്ങളുടെ കാര്യത്തിൽ ഇനിയും അന്വേഷിക്കാനുണ്ട്. ഇവർക്ക് സാമ്പത്തിക ബാധ്യതകളുണ്ടെന്ന് പറയപ്പെടുന്നു. ഇക്കാര്യത്തിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഷാഫിക്കെതിരെ എട്ട് കേസുകൾ കൂടി നിലവിലുണ്ട്. ഈ വീട്ടിൽ നിന്ന് ഒരു പുസ്തകം കണ്ടെത്തിയിട്ടുണ്ട്. ഇത് ആഭിചാരവുമായി ബന്ധപ്പെട്ടതാണോ എന്ന് പരിശോധിക്കും. കൃത്യമായ ഉത്തരങ്ങൾക്കായി കൂടുതൽ അന്വേഷണം ആവശ്യമാണ്”. വ്യക്തമായ ഉത്തരം നൽകുമെന്നും ഡിസിപി ശശിധരൻ കൂട്ടിച്ചേർത്തു.