‘ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പിയുമായി ലീഗ് സഖ്യം ചേരില്ല’

കോഴിക്കോട്: മുസ്ലീം ലീഗുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ ബി.ജെ.പി മുൻകൈയെടുക്കണമെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻ ദാസിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുൻ മന്ത്രിയും ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. ലീഗിനെ സുഖിപ്പിച്ച് കൂടെക്കിടക്കാമെന്നാണ് സംഘപരിവാര്‍ കരുതുന്നതെങ്കില്‍ ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്നാണ് എല്ലാ സംഘപരിവാര്‍ ദാസന്‍മാരോടും പറയാനുള്ളതെന്ന് അബ്ദുറബ്ബ് പറഞ്ഞു.

“ബഹറിൽ മുസല്ല വിരിച്ച് നമസ്കരിച്ചാലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് അന്നേ പറഞ്ഞിരുന്നു. അതാണ് ഇന്നും എനിക്ക് പറയാനുള്ളത്,” അദ്ദേഹം പറഞ്ഞു.

തെരുവിൽ കലാപം നടത്താതെ കേരളത്തിലെ ഹിന്ദുക്കൾക്ക് നീതി ലഭിക്കില്ലെന്ന് അടുത്തകാലം വരെ പറഞ്ഞിരുന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി.മോഹൻ ദാസ് ഇപ്പോൾ പറയുന്നത് ഹിന്ദുക്കൾ മാത്രം അങ്ങനെ അങ്ങനെ ഉണരണ്ട, മുസ്‌ലിങ്ങളും കൂടെ ഉണര്‍ന്നോട്ടെ എന്നാണ്. അബ്ദുറബ്ബ് പറഞ്ഞു.