കത്ത് വിവാദം; മേയറുടെ ഓഫീസിലെ ജീവനക്കാർ മൊഴി നൽകി

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. പട്ടിക ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കിയിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്ന കത്തിനെ കുറിച്ച് അറിയില്ലെന്നും ലെറ്റർ പാഡ് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് മൊഴി.

അതേസമയം കത്ത് വിവാദം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷനിലെ കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ തൽക്കാലം സി.പി.എം പാർട്ടിതല അന്വേഷണം നടത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. പാർട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.