കത്ത് വിവാദം; മേയർ ആര്യ രാജിവയ്ക്കണമെന്ന് കെ.സുധാകരന്‍

കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷനിലെ തസ്തികകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചത് ഗുരുതരമായ തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. “സംഭവത്തിൽ മേയറുടെ ന്യായീകരണങ്ങൾ ബാലിശമാണ്. പൊതുജനങ്ങളോട് മാപ്പ് പറയുകയും രാജിവച്ച് പുറത്തുപോകുകയും വേണം. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കെല്ലാം ജോലി നൽകുകയാണ്. വിവിധ തസ്തികകളിൽ ബന്ധുക്കളെ നിറയ്ക്കുന്ന സമീപനമാണ് സി.പി.എമ്മിൻ്റേത്”. ആര്യ രാജേന്ദ്രൻ ഇതിൽ ചെറിയൊരു ബിന്ദു മാത്രമാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

“മേയർ ചെറുപ്പമാണ്. ശരിയും തെറ്റും ഇതുവരെ മനസ്സിലാക്കിയിട്ടില്ല. അതാണ് അവരുടെ ഏറ്റവും വലിയ അപകടം. ഇതിന്‍റെയെല്ലാം തെളിവുകൾ മാധ്യമങ്ങളുടെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും കൈകളിലെത്തുമ്പോൾ, ഇത് നിഷേധിക്കുന്നത് ബാലിശമായ രാഷ്ട്രീയ പ്രകടനമാണ്. മുഖം രക്ഷിക്കാനുള്ള നടപടിയായാണ് ഇതിനെ കാണുന്നത്. എല്ലാവരുടെയും കയ്യിൽ അവർ നൽകിയ കത്തിന്‍റെ പകർപ്പ് ഉണ്ട്. അനിൽകുമാർ നൽകിയതിന്‍റെ പകർപ്പും ഉണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും ഞാൻ അത് സീൽ ചെയ്തില്ല എന്ന് പറയുമ്പോൾ… പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് സീൽ ചെയ്യേണ്ടതുണ്ടോ? ഔദ്യോഗികമായി അയയ്ക്കാനുള്ളതാണ് സീൽ. ഞങ്ങൾ അതിനെ ന്യായീകരണത്തിന്റെ ഒരു വാദമായി മാത്രമേ വിലമതിക്കുന്നുള്ളൂ.

ഗുരുതരമായ ഒരു തെറ്റാണ് ചെയ്തത്. ആര്യ മാത്രമല്ല, കേരളത്തിലെ സർക്കാരിന്റെ ഭാഗമാണ്. ആര്യ രാജേന്ദ്രൻ ഒരു ബിന്ദു മാത്രമാണ്. മറ്റെല്ലാവരും കാട് വെട്ടിത്തെളിച്ചുകൊണ്ടിരിക്കുമ്പോൾ, ഇദ്ദേഹം ഒരു കുറ്റിക്കാട്ട് തെളിക്കാൻ പോയി. അത്രയേയുള്ളൂ. അത് നിഷേധിക്കുന്നത് അർഥശൂന്യമാണ്. ഈ സംസ്ഥാനം അത് വിശ്വസിക്കില്ല. ഇത് ഒരു മേയർക്ക് യോജിച്ചതല്ല. രാജിവച്ച് പൊതുജനങ്ങളോട് മാപ്പ് പറയണം. കേരളത്തിലെ പൊലീസിന് നട്ടെല്ല് വേണം. നീതി നടപ്പാക്കാൻ ധൈര്യം വേണം. അതില്ലേൽ കാക്കി യൂണിഫോം അഴിച്ചു വച്ച് പോകണം.” സുധാകരൻ പറഞ്ഞു.