ഡ്യൂറണ്ട് കപ്പിന് ‘മാറ്റ്’ കുറയും; ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ടീമുകൾ മാത്രം

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഡ്യൂറണ്ട് കപ്പിൽ ആറ് ഐഎസ്എൽ ടീമുകൾ മാത്രമാണ് മുൻനിര ടീമിനൊപ്പം ചേരുക. ശേഷിക്കുന്ന അഞ്ച് ടീമുകൾ റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ഇറക്കും. ഡ്യൂറണ്ട് കപ്പിന്‍റെ 131-ാമത് എഡിഷൻ ഈ മാസം 16ന് ആരംഭിക്കും.

എ.ടി.കെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ഒഡീഷ എഫ്.സി, ഹൈദരാബാദ് എഫ്.സി, ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എന്നിവ മാത്രമാണ് ഡ്യൂറണ്ട് കപ്പിന് പ്രധാന ടീമുകളെ അയയ്ക്കുക. കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി എന്നിവയാണ് രണ്ടാം നിരയെ ഇറക്കുക.

ഓഗസ്റ്റ് 19നാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരം കളിക്കുന്നത്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഐ ലീഗ് ക്ലബ് സുദേവ എഫ് സി ബ്ലാസ്റ്റേഴ്സിനെ നേരിടും. ഓഗസ്റ്റ് 23 ന് ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിയുമായി അടുത്ത മത്സരം കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഓഗസ്റ്റ് 27 ന് മറ്റൊരു ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഓഗസ്റ്റ് 31ന് ആർമി ഗ്രീനിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന ലീഗ് മത്സരം.