ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം; പുഞ്ചി കമ്മിഷനെ കൂട്ടുപിടിച്ച് സർക്കാർ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കണമെന്ന പുഞ്ചി കമ്മിഷൻ ശുപാർശ കൂട്ടുപിടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നീക്കം. ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിർവഹിക്കേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് ചാൻസലർ തസ്തികയിൽ അക്കാദമിക് വിദഗ്ധരെ നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത് ഏറ്റവും ഉയർന്ന അക്കാദമിക് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരെ സർവകലാശാലകളുടെ തലവനായി നിയമിക്കുന്നത് ഗുണകരമാകുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർവകലാശാല ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് ഓർഡിനൻസ്. 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കി, കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ.