നെക്ലേസ് വാങ്ങിയത് 95% ഡിസ്കൗണ്ടിൽ; സുധേഷ് കുമാറിനെതിരെ നടപടിയുണ്ടായേക്കും

തിരുവനന്തപുരം: ജയിൽ മേധാവി ഡി.ജി.പി സുദേഷ് കുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. ജ്വല്ലറിയിൽനിന്ന് 95% ഡിസ്കൗണ്ടിൽ നെക്ലേസ് വാങ്ങി, വിജിലൻസ് ഡയറക്ടറായിരിക്കേ സഹപ്രവർത്തകർക്കെതിരെ കള്ളക്കേസ് റജിസ്റ്റർ ചെയ്തു തുടങ്ങിയ ആരോപണങ്ങൾ സുധേഷിനെതിരെ ഉയർന്നിരുന്നു. ചില വിദേശ യാത്രകളും വിവാദമായിരുന്നു. ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. ആഭ്യന്തര വകുപ്പിന്‍റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഒക്ടോബറിൽ സുദേഷ് വിരമിക്കും.

ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുദേഷിനെ വിജിലൻസിൽ നിന്ന് ജയിൽ വകുപ്പിലേക്ക് മാറ്റിയത്. തലസ്ഥാനത്തെ ഒരു ജ്വല്ലറിയിൽ നിന്ന് 95 ശതമാനം വിലക്കിഴിവിൽ ഏഴ് പവൻ മാല വാങ്ങിയതായി സർക്കാരിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ ഇത് സത്യമാണെന്ന് തെളിഞ്ഞു. ബിസിനസുകാരന്‍റെ പണം ഉപയോഗിച്ചാണ് വിദേശയാത്രകൾ നടത്തിയതെന്നും പരാതി ലഭിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിൽ ഈ പരാതിയും ശരിയാണെന്ന് കണ്ടെത്തി.

ഡി.ജി.പി സ്ഥാനത്തേക്ക് പരിഗണിച്ച ടോമിൻ ജെ.തച്ചങ്കരി ഐ.പി.എസിനെതിരായ വിജിലൻസ് കേസ് സുദേഷ് അനിശ്ചിതമായി നീട്ടിവച്ചതായും ആരോപണമുയർന്നിരുന്നു. പൊലീസ് ഡ്രൈവറായ ഗവാസ്കറിനെ മർദ്ദിച്ച കേസ് അന്വേഷിക്കുന്ന എസ്.പിയെ കള്ളക്കേസിൽ കുടുക്കാൻ സുദേഷിന്‍റെ മകൾ നീക്കം നടത്തിയതായും ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായി.