കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കും; അങ്കിതയുടെ മൃതദേഹം സംസ്കരിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്കാരം നടന്നു. മുൻ ബിജെപി നേതാവിന്‍റെ മകൻ മുഖ്യപ്രതിയായ കേസിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് അങ്കിതയുടെ കുടുംബം മൃതദേഹം സംസ്കരിക്കാൻ സമ്മതിച്ചത്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പൂർണ്ണമായും അറിയിക്കുമെന്നും അന്വേഷണം കുറ്റമറ്റതായിരിക്കുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് കുടുംബം സംസ്കാരത്തിന് സമ്മതിച്ചത്.

തെളിവ് നശിപ്പിക്കാനാണോ റിസോർട്ട് പൊളിച്ചത്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ പൂർണ്ണ വിശദാംശങ്ങൾ, പ്രതികൾക്ക് വധശിക്ഷ എന്നിവ സംബന്ധിച്ച് ഉത്തരം നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു. ശനിയാഴ്ച പോസ്റ്റുമോർട്ടം പൂർത്തിയായെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം തയ്യാറായിരുന്നില്ല. ഒടുവിൽ ജില്ലാ മജിസ്ട്രേറ്റുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നൂറുകണക്കിന് ആളുകളാണ് മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിക്കാൻ തടിച്ചുകൂടിയത്.
തെളിവ് നശിപ്പിക്കാനാണ് റിസോർട്ട് പൊളിച്ചതെന്ന് കുടുംബം പറഞ്ഞതോടെയാണ് സർക്കാർ പ്രതിരോധത്തിലായത്.