പിഎസ്ജിയിൽ നെയ്മർ- എംബാപ്പെ ശീതയുദ്ധം രൂക്ഷമാകുന്നു

ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമനിൽ നെയ്മറും എംബാപ്പെയും തമ്മിൽ ശീതയുദ്ധം. സീസണിലേക്കുള്ള കരാർ നീട്ടിയപ്പോൾ എംബാപ്പെയ്ക്ക് ക്ലബ്ബിൽ കൂടുതൽ സ്വാധീനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇത് ഇപ്പോൾ കൂടുതൽ തീവ്രമാകുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം മോണ്ട്‌പെലിയെറുമായുള്ള മത്സരത്തിനിടെ ആദ്യം ലഭിച്ച പെനൽറ്റി എംബാപ്പെ നഷ്ടപ്പെടുത്തിയിരുന്നു. രണ്ടാം പെനൽറ്റി വന്നപ്പോൾ നെയ്മറാണ് അതെടുക്കാൻ മുന്നോട്ടുവന്നത്. എന്നാൽ, താൻ തന്നെ പെനൽറ്റിയെടുക്കാമെന്ന് പറഞ്ഞ എംബാപ്പെ അതിൽ ഗോൾ നേടുകയും ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഡ്രസിംഗ് റൂമിൽ വച്ച് തർക്കമുണ്ടായെന്ന് റിപ്പോർട്ട് ഉണ്ട്. ഈ മത്സരത്തിനു ശേഷം എംബാപ്പെയെ വിമർശിച്ചുള്ള ട്വീറ്റുകൾ നെയ്മർ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു.

ക്ലബിനോട് നെയ്മറെ വിൽക്കണമെന്ന് നേരത്തെ എംബാപ്പെ ആവശ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സ്വരച്ചേർച്ചക്ക് ഇതും കാരണമായി.